Tuesday, December 05, 2006

റിപ്പോര്‍ട്ട്: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ് മുന്‍‌നിശ്ചയിച്ചപ്രകാരം മംഗളപരമായി ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നാം തീയതി കൊണ്ടാടി. മുന്നേ തന്നെ നല്ല സുഹൃത്തുക്കളായിരുന്നവരും പുതുതായി ബ്ലോഗിങ്ങ് രംഗത്ത് പിച്ചവച്ച് തുടങ്ങിയവരും ഈ മീറ്റില്‍ ആവേശത്തോടെ പങ്കെടുത്തു.

തുടക്കം

പീലിക്കുട്ടിയായിരുന്നു ആദ്യമെത്തിയത്. മൂന്ന് മണിക്ക് തുടങ്ങാന്‍ നിശ്ചയിച്ച മീറ്റിന് രണ്ടേമുക്കാലോടെ തന്നെ എത്തി തന്റെ ശുശ്കാന്തി തെളിയിച്ചു പീലിക്കുട്ടി. വെള്‍ക്കം ഡ്രിങ്ക് എന്ന സാധനം ആദ്യമേ കുടിച്ച് തീര്‍ക്കാനുള്ള ഒരു ത്വരയുടെ ഭാഗമാണ് ഇതെന്ന് ചില ദോഷൈകദൃക്കുക്കള്‍ ആരോപണം ഉന്നയിച്ചെങ്കിലും അത് പീലിക്കുട്ടിയുടെ പ്രഭാവത്തിനുമുന്നില്‍ വിലപോയില്ല. തുടര്‍ന്നെത്തിയ ശ്രീജിത്തും മഴനൂലും ഈ കുട്ടിയുടെ പീലി കണ്ട് വീണു പോയി എന്നുപറഞ്ഞ ദോഷൈകദൃക്കുക്കള്‍ മുന്നേ പറഞ്ഞവര്‍ തന്നെയാണോ എന്ന വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഒരു സ്ഥിതീകരണം ഇതു വരെ കമ്മിറ്റി ആപ്പീസില്‍ ലഭിച്ചിട്ടുമില്ല. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പിറകില്‍ നിന്ന് ഒരു വിളി വന്നു. “ഡ്രൈവര്‍ര്‍‌ര്‍...”. “യെസ്, സര്‍” എന്നും പറഞ്ഞ് മഴനൂല്‍ തിരിഞ്ഞു നോക്കി. മുറ്റത്ത് ഒരു തഥാഗതന്‍. അദ്ദേഹം സ്വന്തം ഡ്രൈവറെ വിളിച്ചപ്പോള്‍ മഴനൂല്‍ തിരിഞ്ഞ് നോക്കിയത് ടിപ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണെന്നാണ് പൊതുവേയുള്ള സംസാരം.

അധികം വൈകാതെ ഒരു കാല്‍ ഗോകര്‍ണ്ണത്തും മറ്റേക്കാല്‍ കാസര്‍ഗോഡിലും വയ്ക്കുന്ന തരത്തില്‍ നടന്നുകൊണ്ട് തെങ്ങിനൊക്കെ എന്താ ഒരു വാട്ടം എന്ന് മട്ടില്‍ ആകാശത്ത് കണ്ണും നട്ട് കുട്ടപ്പായി ആഗതനായി. അവിടത്തെ ലോക്കല്‍ പയ്യന്‍സ് ആര്‍ദ്രവും ഉടനേ തന്നെ എത്തി. തുടര്‍ന്നങ്ങോട്ട് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എം.ജി.റോഡിന്റെ അപ്പുറത്ത് ഒരു വലിയ കുഴി ആണെന്ന്‍ അത്ര നാളും‍ വിശ്വസിച്ചിരുന്ന ചന്ദ്രക്കാറനും, ബാംഗ്ലൂര്‍ സിറ്റിയുടെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ യാത്ര ചെയ്തു വരികയായിരുന്ന രാധയും, ഓട്ടോയിലിരുന്ന് ലൈവ് അപ്ലേറ്റ് കൊടുത്തുകൊണ്ട് കിരണും ആര്‍.ടി.നഗറിലെ പട്ടേത്സ് ഇന്‍ എന്ന റിസോര്‍ട്ടില്‍ കുട്ടപ്പായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കണ്ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് ബദ്ധപ്പെട്ട് സ്ഥലത്ത് എത്തിച്ചേര്‍ന്നു. നാട്ടില്‍ നിന്ന് വന്ന ഒരാളെ കെട്ടുകെട്ടിച്ച് പായ്ക്ക് ചെയ്തു വിട്ടതിനു ശേഷം മാത്രമേ വരാന്‍ പറ്റുകയുള്ളൂ എന്നുപറഞ്ഞ അജിത്ത് വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നതിനാല്‍ പരിപാടികള്‍ അദ്ദേഹത്തിനുവേണ്ടി കത്തുനില്‍ക്കാതെ ഉടന്‍ തുടങ്ങാന്‍ തീരുമാനമായി.

ഉത്ഘാടനം

ഏകദേശം നാലരയോടുകൂടി മുന്നുമണിയ്ക്ക് തുടങ്ങാനിരുന്ന മീറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. കാണാന്‍ അറുപത് പറയുമെങ്കിലും മനസ്സുകൊണ്ട് ഇരുപത് മാത്രമാണെന്ന് സ്വയം അവകാശപ്പെടുന്ന തഥാഗതനാണ് മീറ്റ് ഉത്ഘാടനം ചെയ്തത്. പരമ്പരാഗത രീതിയില്‍ ഉത്ഘാടനം ചെയ്യാന്‍ ഏഴു തിരിയിട്ട വിളക്കോ, അറ്റ്ലീസ്റ്റ് ഒന്നു മുറിക്കാന്‍ ഒരു നാടയോ ഒരുക്കാക്കുന്നതില്‍ സംഘാടകര്‍ അലംഭാവം വരുത്തിയതിനാല്‍ ഹാളിലെ ലൈറ്റ് ഓണ്‍ ചെയ്താണ് ഈ മഹത്തായ കൂട്ടുചേരല്‍, ഉത്ഘാടനം ചെയ്യപ്പെടുകയുണ്ടായത്. മുന്‍‌നിശ്ചയിച്ച പ്രകാരം നടക്കേണ്ടിയിരുന്ന കവലപ്രസംഗങ്ങള്‍, മറ്റുള്ളവരെ കാത്ത് നിന്ന നേരം കൊണ്ട് കുട്ടപ്പായി, തഥാഗതന്‍, ശ്രീജിത്ത് എന്നിവര്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ അതൊഴിവാക്കി നേരെ വ്യക്തിപരിചയത്തിലേയ്ക്ക് കടക്കാന്‍ സംഘാടകസമിതി തീരുമാനമെടുക്കുകയാണുണ്ടായത്.

പുതുതായി വാങ്ങിയ ക്യാമറയുടെ ഉത്ഘാടന പടം പിടുത്തം ചന്ദ്രക്കാറന്‍ തകൃതിയായി നടത്തുന്നതിനിടയില്‍, തഥാഗതന്‍ തന്നെക്കുറിച്ച് നാലു പുറത്തില്‍ കവിയാതെ ഉപന്യസിച്ചു. കണ്ടിരുന്ന കിരണ്‍ ഉടന്‍ പത്തില്‍ എട്ട് മാര്‍ക്ക് നല്‍കി എന്ന്‍ സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകളുണ്ട്. വേദിയുടെ മൂലയ്ക്ക് ഇരുന്നിരുന്ന മഴനൂലുകള്‍ അവിടെ നിന്നുകൊണ്ട് ആനക്കൊമ്പ് പോലെ പുറത്തേയ്ക്ക് നീളുന്ന പുകക്കുഴലുകള്‍ കൊണ്ട് സ്മോക്ക് ഇഫക്റ്റ് നല്‍കിയത് ആ വൈകുന്നേരം വര്‍ണ്ണാഭമാക്കി. അടഞ്ഞ ആ മുറിയ്ക്കുള്ളില്‍ ശബ്ദം മാറ്റൊലി കൊണ്ട് ഡോള്‍ബി ഇഫക്റ്റ് നല്‍കുന്നുണ്ടായിരുന്നതിനെ ആര്‍ദ്രം പ്രകീര്‍ത്തിക്കുകയുണ്ടായി. മലയാളം ചാറ്റില്‍ പണ്ടുമുതലേ ഉണ്ടായിരുന്ന തഥാഗതനും കിരണും പഴയ കാല അനുഭവങ്ങള്‍ പങ്കുവച്ചത് സദസ്യരില്‍ കൌതുകമുണര്‍ത്തി. സ്വന്തമായി വെബസൈറ്റുകള്‍ നടത്തുന്ന കിരണും അജിത്തും മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ടീമും പോര്‍ട്ടല്‍ നടത്തിപ്പിന്റെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍ പട്ടി ചന്തയ്ക് പോയ പോലെ ഇരുന്ന കുട്ടപ്പായി ഒരു മൂലയിലിരുന്ന് കോട്ടുവായ് മത്സരത്തിന് പങ്കാളിത്തം ക്ഷണിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി പ്രതിഷേധിച്ചു. ആദ്യമായി മീറ്റിന് ഉണ്ടായ സ്ത്രീസാന്നിധ്യമായ പീലിക്കുട്ടിയും രാധയും തങ്ങളും വളര്‍ന്ന് വരുന്ന ബ്ലോഗ് വസന്തമാണെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടേയിരുന്നു.

ഏറ്റവും പ്രിയങ്കരമായ ബ്ലോഗുകള്‍ ഓരോരുത്തരോടും ചോദിച്ചപ്പോള്‍ മുന്‍‌മീറ്റുകള്‍ പോലെ തന്നെ ഇത്തവണയും മൊത്തമായും ചില്ലറയായും അരവിന്ദന്‍ വിജയിയായി തന്നെ നിന്നു. ബാംഗ്ലൂര്‍ ചോരയാണ് ആ രക്തത്തില്‍ ഓടുന്നത് എന്ന ഒരു പ്രാദേശിക വാദം അപ്പോള്‍ ഉയരുകയുണ്ടായി. ദില്‍ബാസുരനും തൊട്ടുപിന്നേയെത്തിയത് ആ വാദം അരക്കിട്ടുറപ്പിച്ചു. തുടര്‍ന്ന് വിശാലന്റെ അടുത്തൂടെ പോയ കാറ്റൊന്ന് കൊള്ളാന്‍ യോഗമുണ്ടായിരുന്നെങ്കില്‍ എന്ന് പലരും നെടുവീര്‍പ്പിടുകയും യൂറോപ്പില്‍ പോയി ബോര്‍ഡറില്‍ കള്ളനും പോലീസും കളിച്ച കുറുമാന്റെ പച്ചയായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരത്തിനു തുല്യമായ ഒന്നും ഇന്നേ വരെ ബ്ലോഗില്‍ കണ്ടിട്ടില്ലെന്ന് ഐക്യകണ്ഠേന അഭിപ്രായമുയരുകയും ചെയ്തു. ഇതിന്റെ ഇടയ്ക്ക് ചില ലോലഹൃദയരെ ശ്രീജിത്ത് കണ്ണുരുട്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പേരും ഇടയ്ക്ക് പറയിപ്പിക്കുകയുണ്ടായെങ്കിലും അത് കടലില്‍ കലക്കിയ കായം പോലെ ആരും ശ്രദ്ധിച്ചില്ല. അങ്ങിനെ കൊച്ച് കൊച്ച് തമാശകളും അഭിപ്രായങ്ങളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ചടങ്ങില്‍ ചിലര്‍ ആകാശത്ത് സ്റ്റിയറിങ്ങ് വീല്‍ തിരിക്കുന്നതും കസേരയില്‍ ആക്സിലറേറ്റര്‍ പോലെ ചവിട്ടുന്നതും കണ്ട് കാര്യം മനസ്സിലാക്കിയ തഥാഗതാധ്യക്ഷന്‍ ചടങ്ങ് അടുത്തയിനത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചു.

ഗോ-കാര്‍ട്ടിങ്ങ്

ബിഗ് സൈസ് വണ്ടികള്‍ ഓടിച്ച് പരിചയിച്ച വലിയ പുലികള്‍ക്ക് കുഞ്ഞ് കാര്‍ട്ടിങ്ങ് വണ്ടി കൌതുകമുളവാക്കുന്നതായിരുന്നു. ചിലരെങ്കിലും ഇത് ആദ്യം പരീക്ഷിക്കുന്നതും. അതു കൊണ്ട് തന്നെ ആദ്യത്തെ കുറച്ച് നേരത്തെ കാത്തിരുപ്പ് ആശങ്കകളുടെതും സ്റ്റ്രാറ്റെജി പ്ലാനിങ്ങുകളുടേതുമായി. താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച രാധ-പീലിക്കുട്ടി കൂട്ടുകാരികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പിന്നീട് താത്പര്യം കാണിച്ചതോടുകൂടി എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുക്കുന്ന ഒരു പരിപാടിയായി അതുമാറി. ഡ്രൈവറെ വച്ചോടിക്കാന്‍ പറ്റിയ കാര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നതിനാല്‍ തഥാഗതന്‍ ഈ ഇനത്തില്‍ പങ്കെടുക്കാതെ പിന്മാറുകയാണുണ്ടായത്.

ആവേശപൂര്‍ണ്ണമായ മത്സരമായിരുന്നു ചന്ദ്രക്കാറനും മഴനൂലും ശ്രീജിത്തും ആര്‍ദ്രവും തമ്മില്‍ നടന്നത്. എങ്കിലും, തലയുടെ ഇരട്ടി വലിപ്പമുണ്ടായിരുന്ന ഹെല്‍മെറ്റുകളിട്ട് തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് നടന്ന ഇവര്‍ ആരെയൊക്കെയോ എപ്പോഴൊക്കെയോ വെട്ടിച്ച് കടന്നുപോയെങ്കിലും ആര്‍ക്കും പരസ്പരം മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നതിനാല്‍ വിജയിയെ കണ്ടുപിടിക്കാനാകാതെ പിരിയുകയായിരുന്നു. ഇടയ്ക്ക് ട്രാക്കിനു ചുറ്റും നിരത്തിയിട്ടിരുന്ന ടയറുകളുടെ ഗുണനിലവാര പരിശോധന ചന്ദ്രക്കാറന്‍ നടത്തിയെങ്കിലും അത് പീലിക്കുട്ടി-രാധ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ടയര്‍ ടെസ്റ്റിന്‍ കാറിന്റെ പരിശോധനാനിലവാരത്തിന്റെ പത്തിലൊന്നുപോലും എത്തിയില്ല. ട്രാക്കില്‍ സ്വന്തം വണ്ടിയോടിക്കുന്നതിനുപകരം ട്രാക്കിലേയ്ക്ക് ടയര്‍ ഇടിച്ചിട്ടിട്ട് അവിടുത്തെ തൊഴിലാളികളെ തലങ്ങും വിലങ്ങും ഓടിക്കുന്ന നവീനമായ ഒരു കാര്‍ട്ടിങ്ങ് രീതിയാണ് അവര്‍ അവിടെ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് കാര്‍ട്ടിങ്ങ് കഴിഞ്ഞയുടനേ നടന്ന പത്രസമ്മേളനത്തില്‍ രണ്ടും പേരും അവകാശപ്പെട്ടു. ആള്‍ത്തിരക്ക് കൂടുതലായിരുന്നതിനാല്‍ അടുത്ത് റൌണ്ടില്‍ മാത്രം ഇടം കിട്ടിയ കുട്ടപ്പായിയും ഈ ഇനം നന്നായി ആസ്വദിക്കുന്നത് കാണാമായിരുന്നു. അനുവദിക്കപ്പെട്ട ആറ് ചുറ്റുകള്‍ക്ക് ശേഷം നിര്‍ത്താന്‍ ആവശ്യപ്പെട്ട ജീവനക്കാരോട് “ബ്രെയ്ക്കെവിടെ?” എന്ന് ചോദിച്ച് കുട്ടപ്പായി വീണ്ടും ചുറ്റല്‍ തുടര്‍ന്നു. അവസാനം കുട്ടപ്പായി ബ്രേക്ക് കണ്ടു പിടിച്ചപ്പോഴേക്കും മൂന്ന്-നാല് റൌണ്ട് വീണ്ടും കഴിഞ്ഞിരുന്നു.

ഡിന്നര്‍

കാര്‍ട്ടിങ്ങിന്റെ ആവേശവുമായി എല്ലാവരും ഓടിയെത്തിയത് തീന്‍‌മേശയിലേയ്ക്കാണ്. സ്വാഭാവികമായും തന്റെ കഴിഞ്ഞ റൌണ്ടിലെ പകടനം മെച്ചപ്പെടുത്താനുള്ള ഒരു വേദിയായി എല്ലാവരും ഇതിനെക്കണ്ടു. കൂടുതല്‍ റൌണ്ടുകള്‍ വേഗത്തില്‍ തീര്‍ക്കുവാനായി അവനവനുമായി എല്ലാവരും നടത്തിയ ഈ മത്സരത്തില്‍ എല്ലാവരും ഭേദപ്പെട്ട പ്രകടനമാണ് കാ‍ഴ്ചവച്ചത്. ആല്‍ക്കഹോള്‍ അടങ്ങിയ ശീതളപാനീയത്തിന്റെ മത്സരത്തില്‍ കുട്ടപ്പായി ആദ്യമേ തോറ്റു പിന്മാറിയെങ്കിലും മഴനൂലും ചന്ദ്രക്കാറനും തഥാഗതനും ആവേശപൂ‍ര്‍വ്വം മത്സരിച്ചു. കഴിഞ്ഞ മീറ്റില്‍ താന്‍ സ്ഥാപിച്ച വ്യക്തിഗത റെക്കോര്‍ഡ് ചന്ദ്രക്കാറന്‍ മെച്ചെപ്പെടുത്തി. മദ്യനൂല്‍ പക്ഷെ മീറ്റിനു ശേഷവും ബാറുകളില്‍ നിന്ന് ബാറുകളിലേയ്ക്ക് സഫറോം കീ സിന്ദജി അങ്ങിനെയൊന്നും ഖതം ഹോ ജാതേ നഹീ ഹേം എന്നും പറഞ്ഞ് കൊണ്ട് കിട്ടുന്നിടത്തെല്ലാം ഒരു പിടി മണ്ണുവാരിയിട്ട് പ്രയാണം തുടര്‍ന്നതായാണ് അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവിട്ട ശ്രീജിത്ത് പറഞ്ഞ് പരത്തിയതായി അറിവായിട്ടുള്ളത്. തഥാഗതന്‍ പക്ഷെ തന്റെ കഴിവിന്റെ പരമാവധി അവിടെ വച്ച് തന്നെ കഴിച്ച് തീര്‍ത്തു.

കഴിഞ്ഞ മീറ്റിന് ആവേശം വാനോളമുയര്‍ത്തിയ വെറുതേ കിടന്ന് തര്‍ക്കിക്കല്‍ മത്സരം ഇത്തവണയും അതിന്റെ ഔന്നിത്യങ്ങളില്‍ തന്നെ നിലകൊണ്ടു. കഴിഞ്ഞ തവണത്തെ വിജയിയായ ചന്ദ്രക്കാറന്‍ തന്നെ ഇത്തവണയും വിജയിച്ച് ഈ രംഗത്തെ അനിഷേധ്യ ജേതാവാണെന്ന് തെളിയിച്ചു. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍നിന്നും വിഭിന്നമായി ഇത്തവണ ശക്തമായ വെല്ലുവിളികളാണ് ചന്ദ്രക്കാറന് നേരിടേണ്ടി വന്നത്. തഥാഗതന്‍ ഇന്നല്ലെങ്കില്‍ നാളെ ഈ കിരീടം ഞാന്‍ മേടിച്ചെടുക്കും എന്നും പറഞ്ഞ് കട്ടയ്ക്ക് കട്ടയ്ക് നിന്നു മത്സരം തീപാറുന്നതരമാക്കി. മറ്റുള്ളവരുടെ നാക്ക്, ഊണ് കഴിച്ച പാത്രം നക്കിത്തുടയ്ക്കുകയും കൂടെ ചെയ്തതിനു ശേഷം വെറുതേ ഇരിക്കേണ്ട ഒരു സ്ഥിതിവിശേഷമായിരുന്നു പിന്നീട് കുറേ നേരം. അതിനൊരറുതി കൊടുത്തു കൊണ്ട് വെറൈറ്റി എന്റെര്‍ടെയിന്റ്മെന്‍സ്റ്റിനു മറ്റ് സഹൃദയരുടെ ഇടപെടല്‍ മൂലം തുടക്കമായി.

വെറൈറ്റി എന്റെര്‍ടെയിന്റ്മെന്റ്സ്

ബ്ലോഗ്‌സ്വരയുടെ മുന്നണിപ്പോരാളിയും പിന്നണിഗായകനുമായ കിരണിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ചില പാട്ടുകളുമായി ഈ ഇനത്തിന് തുടക്കമായി. എല്ലാവരേയും സ്വന്തം സ്വരം കൊണ്ട് ഉടന്‍ തന്നെ കിരണ്‍ കയ്യിലെടുത്തു. തുടര്‍ന്ന് പീലിക്കുട്ടിയും മഴനൂലും തങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ പാട്ടിന്റെ ഈ വേദി അലങ്കരിച്ചു. അറിയാവുന്ന പണിയ്ക്ക് പോയാല്‍ മതി എന്ന ഒരു തത്വസംഹിതയുടെ വക്താക്കളായ കുട്ടപ്പായി, ആര്‍ദ്രം, അജിത്ത് തുടങ്ങിയവര്‍ കൈ കൊട്ടുന്നതിന്റെ നവീന പ്രവണതകള്‍ ഏതൊക്കെയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. കൊച്ചി മീറ്റിന്റെ ഗായകസംഘം തലവനായ ശ്രീജിത്ത്, പല ഭീഷണികള്‍ക്കുമുന്നിലും പതറാതെ നിന്നുവെങ്കിലും പാടാനുള്ള തന്റെ ആഗ്രഹം തൊണ്ട ശരിയല്ല എന്ന കാരണത്താല്‍ ബലികഴിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ മുഖം വിഷാദാര്‍ദ്രമാക്കി. അജിത്ത് ഏറ്റിരുന്ന കോമഡി ഷോ, മറ്റുള്ളവര്‍ ഏറ്റിരുന്ന ഏകാങ്ക നാടകം എന്നിവ സമയക്കുറവുമൂലവും പീലിക്കുട്ടി, രാധ എന്നിവര്‍ ഏറ്റിരുന്ന കഥാപ്രസംഗം കോസ്റ്റ്യൂംസിന്റെ അഭാവം മൂലവും വേണ്ട എന്ന് വയ്ക്കേണ്ടി വന്നത് ഭാഗ്യത്തിന് ആരും ശ്രദ്ധിച്ചുകണ്ടില്ല.

രാത്രി പത്തു മണിയോടെ മീറ്റിന് തിരശ്ശീല വീണു. സ്വന്തം വണ്ടിയിലല്ലാതെ വന്നവരെ ചന്ദ്രക്കാറന്‍ കൊണ്ടു വിട്ടു. മറ്റുള്ളവര്‍ അവനവന്റെ പാടുനോക്കിപ്പോയി, മഴനൂല്‍ ബാര്‍ നോക്കിയും. എല്ലാവര്‍ക്കും എന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ രസകരമായ ഒരു അനുഭവമായി ഈ മീറ്റ് എന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ ഏറ്റുപറഞ്ഞു. അടുത്ത മീറ്റ് ഉടന്‍ തന്നെ നടത്താമെന്ന തീരുമാനവുമായിട്ടാണ് എല്ലാവരും പിരിഞ്ഞത്.

വാല്‍കഷ്ണം

മീറ്റിന്റെ ഇടയില്‍ വീണുകിട്ടിയ ചില രസകരമായ സംഭവങ്ങള്‍ കൂടിച്ചേര്‍ക്കാതെ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമാകുന്നതെങ്ങിനെ?

കുട്ടപ്പായി: എന്റെ ഒരു കൂട്ടുകാരന്‍ ടെസ്കോ എന്ന കമ്പനിയിലുണ്ട്.
ശ്രീജിത്ത്: ടെസ്കോയോ? എന്താ സ്പെല്ലിങ്ങ്?
കുട്ടപ്പായി: ടി.ഇ.എസ്.കോ

---
കാര്‍ട്ടിങ്ങ് നടക്കുന്ന പവലിയനില്‍ പെട്ടെന്ന് ചന്ദ്രക്കാറന്റെ മുന്നില്‍ എല്ലാവരും തടിച്ചുകൂടി. എല്ലാവരും ചന്ദ്രക്കാറന് അഭിമുഖമായി നിന്ന് ചന്ദ്രക്കാറന്റെ സംസാരം കേള്‍ക്കാന്‍ നില്‍ക്കുന്നത് കണ്ട് ചന്ദ്രക്കാറന്‍ കോള്‍മയിര്‍ കൊണ്ടു. ചന്ദ്രക്കാറന്റെ പിന്നില്‍ നിന്ന പെണ്‍കുട്ടി അവിടുന്ന് മാറിയപ്പോള്‍ ഈ പുരുഷാരവും ഓരോ വഴിക്ക് പിരിഞ്ഞു. അപ്പോഴാണ് തന്റെ ഫാന്‍സിന്റെ ഉള്ളിലിരുപ്പ് ചന്ദ്രക്കാറന് മനസ്സിലാകുന്നത്.

---
ചന്ദ്രക്കാറന്‍: പാലക്കാടിനെക്കുറിച്ച് എന്നോട് തര്‍ക്കിക്കരുത്. പെട്രോള്‍ കട ചോദിച്ചാല്‍ മണ്ണെണ്ണക്കട കാണിച്ച് കൊടുക്കുന്നവരാണ് ആ നാട്ടുകാര്‍. ഞാന്‍ അവിടെ കുറേക്കാ‍ലം തെണ്ടിത്തിരിഞ്ഞ് നടന്നിട്ടുള്ളതാണ്.
തഥാഗതന്‍: തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഒരാളോട് പാലക്കാട്ടുകാര്‍ അങ്ങിനെയേ പറയാറുള്ളൂ.

---
കളരിയും പതിനെട്ടടവും പയറ്റും ചര്‍ച്ചാവിഷയമായപ്പോള്‍ ശ്രീജിത്ത് മൌനം പൂ‍ണ്ടു. ഇതുകണ്ട തഥാഗതന്‍
“നീ എന്താടാ മിണ്ടാതിരിക്കുന്നത്?”
“ഓ, ഞാന്‍ കുറച്ച് കാലമായി അങ്കത്തിന് പോകാറില്ല. കഴിഞ്ഞ അങ്കത്തിന് കൈ ഉളുക്കിയത് ഇതു വരെ ഭേദമായില്ല”

27 comments:

അരവിന്ദ് :: aravind said...

ഹഹഹ! കലക്കി ബാംഗ്ലൂരിന്‍ സിട്ടുക്കുരുവികളേ, കലക്കി!
ഫോട്ടോ ഒന്നും കണ്ടില്ലല്ലോ...ഇടൂ പ്ലീസ്. :-)

അരവിന്ദന്‍ സംസാരവിഷയമായതിലഭിമാനം. അതേ..ഇപ്പോളും ഹുങ്കുണ്ട്, പണ്ട് ഞാനും വിദേശങ്ങളില്‍ “ബാംഗ്ലൂര്‍ ബോയ്സ് “എന്നറിയപ്പെടുന്ന സമൂഹത്തിന്റെ ഭാഗമായിരുന്നതില്‍..
ബാംഗ്ലൂരിലെ എന്റെ കമ്പനി ഓഫീസിലേക്ക് ഒരു യാത്ര തരപ്പെടാന്‍ അകമഴിഞ്ഞു പ്രാര്‍ത്ഥിക്കുന്നു.
അങ്ങനെയെങ്കില്‍ നിങ്ങളെ ഒക്കെ ഒന്നുകാണാം, അങ്കം വെട്ടാം, താളിയുമൊടിക്കാം, പൊറോട്ടയൂം തിന്നാം.
അപ്പോ കൂടുതല്‍ ഫോട്ടംസ് പോരട്ടെ..പ്ലീസ്.
:-)
ബൈ ദ ബൈ എല്ലാവര്‍ക്കും കൂടി ഒരു വണ്ടര്‍‌ലാ ട്രിപ്പ് നടത്തിക്കൂടെ? :-) അല്ലേല്‍ ഞാനവിടെ വന്നിട്ടായാലും മതി.

ദേവന്‍ said...

അയ്യോ ബാംഗളൂര്‍ മീറ്റ് ആയിരുന്നോ? ഇടക്ക് പിന്മൊഴീല്‍ വരാത്തതുകാരണം തത്സമയ ആസ്വാദനം തരമായില്ല :(

ഇതിന്റെ മനോവിഷമം തീര്‍ക്കാന്‍ അടുത്ത വെക്കേഷനില്‍ ബാംഗളൂര്‍ എത്തി ഒരു നാലെണ്ണത്തെയെങ്കിലും ഞാന്‍ വിളിച്ചു കൂട്ടും. അമച്ച്യാണെ കൂട്ടും

വിഷ്ണു പ്രസാദ് said...

കൂട്ടായ്മകളും കൂടിച്ചേരലുകളും ഇനിയും ഉണ്ടാവട്ടെ.
റിപ്പോര്‍ട്ട് കലക്കി.

Peelikkutty!!!!! said...

എനിക്കൊരു പരാതിയുണ്ട്,
മഴനൂലുകൊണ്ട് കെട്ടിയിട്ട് കുട്ടപ്പനെ പൊട്ടിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചെങ്കിലും ആരും അതിന്‌ ഒരവസരം എനിക്കുതരാതെ പറ്റിച്ചു.
(അതല്ല കുട്ടപ്പന്റെ മുഖം എത്തിപ്പിടിക്കാന്‍ ആവശ്യമായ സ്റ്റൂള്‍ കിട്ടാത്തതു കൊണ്ടാണെന്നും ഒരു സംസാരമുണ്ട്)

bodhappayi said...

മീറ്റിന്‍റെ അവസാനം തഥാഗതന്‍ ആലപിച്ച സ്വന്തം കവിത, ജോണ്‍ ഡെന്വറിന്‍റെ കണ്ഡ്രി റോഡ്സ്, പിന്നെ ചന്ദ്രക്കാരന്‍-തഥാഗത ടീം ചേര്‍ന്നു കടമ്മനിട്ടയുടെ ചിലവില്‍ നടത്തിയ ജുഗല്‍ബന്ദി എന്നിവയും വെറൈറ്റി എന്‍റര്‍ടേന്മെന്‍റില്‍ ചേര്‍ക്കാം.

പീലിക്കുട്ടി, അതു വേണോ... :)

Promod P P said...

ഇനി ഇപ്പോള്‍ അരവിന്ദും ദേവും ഇങോട്ട് വരും എന്ന കാര്യത്തിലാ പ്രതീക്ഷ.
കുട്ടപ്പയിയ്ക്ക് ഹാരം അണിയിയ്ക്കുന്ന ആള്‍ക്ക് 60 വയസ്സു തോന്നിയ്ക്കുന്നുണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്ത ഇപ്പൊ ഇതിനൊക്കെ പറയുക.
എന്തായാലും ബാംഗളൂര്‍ മീറ്റിനെ മറ്റ് സ്ഥലങളിലുള്ള ബ്ലോഗ്ഗേര്‍സ് കാര്യമായി മൈന്റ് ചെയ്തില്ല എന്ന ഒരു പരാതി മീറ്റില്‍ ഉടനീളം മുഴങി കേട്ടിരുന്നു. പിന്നെ എല്ലാവരും ഭയങ്കര ആഹ്ലാദ്ത്തിമിര്‍പ്പില്‍ ആയിരുന്നതിനാല്‍ അതുകൊണ്ട് ഒരു അഭംഗി ഉണ്ടായില്ല.

പീലിയും രാധയും കാര്‍ട്ടിങ് കഴിഞ് ഇറങിവരുന്ന ഒരു ഫോട്ടൊ ഉണ്ടായിരുന്നു..ശ്രീജിത്തേ അതെവിടെ പോയി..
ഇനിയും ഒരുപാട് ഫോട്ടോസ് ഉണ്ട്.. ഇതിനിടയില്‍ ബംഗളൂര്‍ ബ്ലൊഗേര്‍സിനെല്ലാം തിരക്ക് പിടിച്ച ജോലി കൂടെ ഉള്ളത് കൊണ്ടാണ് ചിത്രങല്‍ ഇടാന്‍ കാല താമസം വരുന്നത്.

Peelikkutty!!!!! said...

അതിവിദഗ്ദമായി ഗൊ-കാര്‍ട്ടിങ്ങില്‍ പങ്കെടുത്ത എന്നെയും രാധയെയും ഷൂമാര്‍ക്കികള്‍-2006 ആയി തിരഞ്ഞെടുത്തതായി പട്ടേത്സ് ഇന്‍ അറിയിച്ചതായി ഞാന്‍ വ്യസനസമേതം അറിയിക്കട്ടെ!

Promod P P said...

പീലി അത് ഷൂ മാക്രികള്‍ എന്നാവും

Peelikkutty!!!!! said...

:(

കണ്ണൂസ്‌ said...

ആഹാ.. ജോണ്‍ ഡെന്‍വറും ബാംഗളൂര്‍ മീറ്റിന്‌ വന്നിരുന്നോ? മിസ്സായല്ലോ!!

പി.എസ്‌. : ദൈവമേ, ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ക്കൂടി അര്‍മാദിക്കാനുള്ള അവസരം തരണേ!! (നെടുവീര്‍പ്പ്‌)

Peelikkutty!!!!! said...
This comment has been removed by a blog administrator.
Peelikkutty!!!!! said...

ഒരുകാര്യം പറഞ്ഞോട്ടെ,

തഥാഗതന്‍:എന്റെ മോളുടെ പേര്‌ ലക്ഷ്മി

ചന്ത്രക്കാരന്‍ :ങ്ഹെ എന്റെ മോളുടെ പേരും ലക്ഷ്മി

തഥാഗതന്‍:അവളുടെ മുത്തശ്ശിയുടെ പേര്‌ ലക്ഷ്മി

ചന്ത്രക്കാരന്‍ :ശ്ശൊ എന്റെ മോളുടെ മുത്തശ്ശി ലക്ഷ്മി


അങ്ങനെ സംസാരം തുടര്‍‌ന്നു..പല പല കാര്യങ്ങള്
...
...
തഥാഗതന്‍:ബുദ്ധന്മാരും ജിപ്സികളും പട്ടന്മാരും ഒന്നുതന്നെയാണു

ചന്ത്രക്കാരന്‍:ശ്ശെ ഇയാളെന്താ ഞാന്‍ പറയാന്‍ വിചാരിച്ചതെല്ലം ആദ്യമെ കേറിപറയുന്നെ...ഈ statement ലോകജനതയ്ക്കു മുന്‍പാകെ ഞാന്‍ ആദ്യമായി പറയാന്‍ വച്ചിരുന്നതാ!

..പിന്നെയും പല കാര്യങ്ങള്‍...ചര്‍ച്ചകള്‍..
....

ചന്ത്രക്കാരന്‍ :എനിക്കിത് 5 കൊല്ലം മുമ്പേ അറിയാം
തഥാഗതന്‍:എനിക്ക് 10 കൊല്ലം മുമ്പേ അറിയാം
ചന്ത്രക്കാരന്‍ :15....
...
...
എന്തായാലും സംഭവം നല്ല വിറ്റായിരുന്നു
ഇവര്‍ തമ്മിലുണ്ടായ കവിയരങ്ങ് എല്ലാവര്‍ക്കും നല്ല ഒരു വിരുന്നു തന്നെ ആയിരുന്നു.
എല്ലാരും രസം പിടിച്ചു വന്നെങിലും സമയക്കുറവുമൂലം നിര്‍ത്തേണ്ടി വന്നു.

ചന്ത്രക്കാറന്‍ said...

ഫോട്ടോകള്‍ പിക്കാസയുടെ ലോറിയില്‍ കയറ്റുന്നതിനിടക്ക്‌ എന്റെ ഇന്റര്‍നെറ്റ്‌ നിന്നുപോയി. ഓഫീസില്‍ ഡിജിറ്റല്‍ ക്യാമറ കേറ്റണമെങ്കില്‍ എയര്‍ഫോഴ്സ്‌ വണ്ണില്‍ ആറ്റംബോംബു കേറ്റുന്നതിനേക്കാളും വലിയ പ്രൊസീജറാണ്‌. വീട്ടില്‍ച്ചെന്നിട്ട്‌ ഇന്നുതന്നെ കേറ്റിവിടാം.

രാധ said...

ഹും! കാറോട്ട മത്സരത്തില്‍ വിജയശ്രീലാളിതരായ (ഒടുവില്‍ നിന്ന്) ഞാനും പീലിക്കുട്ടിയും ഹെല്‍മറ്റ് കിരീടവും വച്ച് ഇറങ്ങി വരുന്ന ഫോട്ടോ .............................
തെളിയല്ലേ ദൈവമേ.................

ചന്ത്രക്കാറന്‍ said...

വെറും അമ്പത്തിമൂന്നു വയസ്സായ ഒരാളെ അറുപതുകാരനായി ചിത്രീകരിക്കുന്നത്‌ അക്ഷന്തവ്യമായ അപരാധമാണ്‌ ശ്രീജിത്തേ. നിരുപാധികം മാപ്പുപറഞ്ഞാല്‍ ഒരുപക്ഷേ അദ്ദേഹം ക്ഷമിച്ചേക്കും.

ചന്ത്രക്കാറന്‍ said...

"എല്ലാവരും ചന്ദ്രക്കാറന് അഭിമുഖമായി നിന്ന് ചന്ദ്രക്കാറന്റെ സംസാരം കേള്‍ക്കാന്‍ നില്‍ക്കുന്നത് കണ്ട് ചന്ദ്രക്കാറന്‍ കോള്‍മയിര്‍ കൊണ്ടു. ചന്ദ്രക്കാറന്റെ പിന്നില്‍ നിന്ന പെണ്‍കുട്ടി അവിടുന്ന് മാറിയപ്പോള്‍ ഈ പുരുഷാരവും ഓരോ വഴിക്ക് പിരിഞ്ഞു. അപ്പോഴാണ് തന്റെ ഫാന്‍സിന്റെ ഉള്ളിലിരുപ്പ് ചന്ദ്രക്കാറന് മനസ്സിലാകുന്നത്."

അതിലെനിക്ക്‌ പുതുമയൊന്നുമില്ല ശ്രീജിത്തേ. രണ്ടേ രണ്ടുകാര്യങ്ങള്‍ക്കേ എന്റെചുറ്റും ആളുകൂടാറുള്ളൂ. ഒന്ന്‌ - പിന്നിലൊരു പെണ്‍കുട്ടിയുണ്ടെങ്കില്‍ . രണ്ട്‌
.
.
.
.
തല്ലാന്‍...!

മനൂ‍ .:|:. Manoo said...

എനിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ഞാന്‍ ശക്തമായി നിഷേധിയ്ക്കുന്നു.

മദ്യം കൈകൊണ്ടു തൊടാതെയുള്ള എന്റെ ആദ്യത്തെ മീറ്റാണിതെന്നുള്ള നഗ്നമായ സത്യവും ഞാന്‍ രേഖാമൂലം ഇതിനാല്‍ ബോധിപ്പിച്ചുകൊള്ളുന്നു.

.................

ചന്ത്രക്കാരന്‍ (മറ്റുള്ളവരെ ഡ്രോപ്പ്‌ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍...) : ഓ... 14 പെഗ്‌ ഒന്നും ഒന്നുമല്ലന്നേയ്‌. ഓഫിസില്‍ പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ ഞാനാണ്‌ സാധാരണ എല്ലാവരേയും ഡ്രോപ്പ്‌ ചെയ്യുക പതിവ്‌.

ശ്രീജിത്ത്‌ (എന്റെ ചെവിയില്‍) : അപ്പോ ഇതായിരുന്നല്ലേ അണ്ണന്റെ പണി. കണ്ടാല്‍ പറയില്ല. ഗോ കാര്‍ട്ടിംഗ്‌ കണ്ടാല്‍ തീരെ പറയില്ല.

രാജേഷ് പയനിങ്ങൽ said...

ഹഹ. എയര്‍ഫോഴ്സ്‌ വണ്ണില്‍ ആറ്റംബോംബ്. ...
ആ ഫോട്ടൊസൊക്കെ ഒന്ന് ഇറങ്ങട്ടെ, എന്നിട്ട് വേണം ഫോട്ടോ ഫിഗര്‍ ഓഫ് ദ ഡെ അവാര്‍ഡ് ശ്രീജിത്തും ഞാനും കൂടി പങ്കിട്ടെടുക്കാന്‍....
(ശ്രീജിത്തെ, കൊച്ചി മീറ്റിന്‍റെപോലെ പങ്ക് തരാതെ പറ്റിക്കരുത്...)

Promod P P said...

പീലി പറഞതിലെ തിരുത്തുകള്‍
ബുദ്ധന്മാരല്ല.. ജൂതന്മാരും ജിപ്സികളും പട്ടന്മാരും എന്നാണ്. ഇവര്‍ എല്ലം ഒരേ പോലെയാണ്. ചന്ദ്രക്കറന്റെ അഭിപ്രായത്തില്‍ ഈ മൂന്നു കൂട്ടരും സാധാരണ മനുഷ്യര്‍ അല്ല

എന്റെ മുത്തശ്ശിയാണ് ലക്ഷ്മി അല്ലതെ എന്റെ മോളുടെ മുത്തശ്ശി അല്ല
അതുപോലെ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന ബ്ലൊഗ്ഗുകളില്‍ ഉമേഷ്ജിയുടേയും ദേവന്റെയും ബ്ലോഗ്ഗുകളും ഉണ്ടായിരുന്നു

ചന്ത്രക്കാറന്‍ said...

"...ഈ മൂന്നു കൂട്ടരും സാധാരണ മനുഷ്യര്‍ അല്ല"

തിരുത്തിന്‍മേല്‍ തിരുത്ത്‌

എന്റെ അഭിപ്രായമാണെങ്കില്‍...

ആ "സാധാരണ" വെട്ടിക്കളയുക. ജിപ്സികളെ ഒഴിവാക്കുക.

വിചാരം said...

ഏതൊരു കൂട്ടായമയും സ്നേഹവും ഇന്നിന്‍റെ അത്യാവശ്യമാണ് അവിടെ സ്നേഹം വിരിയട്ടെ ..ഇനിയും ഒത്തിരി മീറ്റുകള്‍ ഉണ്ടാവട്ടെ .. റിപ്പോര്‍ട്ട് അസ്സലായി , അതിന് പുറമെ ഇതും “..കുട്ടപ്പായി: എന്റെ ഒരു കൂട്ടുകാരന്‍ ടെസ്കോ എന്ന കമ്പനിയിലുണ്ട്.
ശ്രീജിത്ത്: ടെസ്കോയോ? എന്താ സ്പെല്ലിങ്ങ്?
കുട്ടപ്പായി: ടി.ഇ.എസ്.കോ“
നന്മ നേരുന്നു

കുറുമാന്‍ said...

പതിവുപോലെ ശ്രീജിത്ത് ഇതും സരസമായി വിവരിച്ചിരിക്കുന്നു. വായിച്ചപ്പോള്‍ അവിടെ ഇല്ലാതിരുന്നതില്‍ സങ്കടം. കഴിഞ്ഞ ആഗസ്റ്റില്‍ ബാംഗ്ലൂരില്‍ എത്തുമെന്ന് ഞാന്‍ പറഞ്ഞിട്ടും, മുറിയില്‍ പെയിന്റടിക്കുകയാണ്, ഞാന്‍ നാട്ടില്‍ പോകുകയാണെന്നെല്ലാം പറഞ്ഞ് ബാംഗ്ലൂര്‍ ബ്ലോഗേഴ്സ് എന്നെ തഴഞ്ഞു. ഉം അടുത്ത തവണ ശരിയാക്കാം.

ആഗസ്റ്റ് 8മുതല്‍ ആഗസ്റ്റ് 12 വരെ റഷ്യന്‍ ബൂലോകസംഗമം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കുന്നവര്‍ തണുപ്പന്‍ & കുറുമാന്‍.

പരിപാടികള്‍


ആഗസ്റ്റ് 8നു ഉച്ചക്ക് 1.45 റഷ്യന്‍ റ്റൈം - വെല്‍ക്കം ഡ്രിങ്ക്
ആഗസ്റ്റ് 12 ഉച്ചക്ക് 2.45 റഷ്യന്‍ റ്റം - 8നു തുടങ്ങിയ വെല്‍ക്കമ ഡ്രിങ്ക് പരിപാടി അവസാനിപ്പിക്കുന്നു

Unknown said...

ശ്രീജിത്തിന്‍റെ ബാഗ്ലൂര്‍ മീറ്റ് വിശേഷങ്ങള്‍ ചിരിക്ക് വകനല്‍കി. വാല്‍ക്കഷണം ശരിക്കും ചിരിപ്പിച്ചു.
അടുത്തുള്ളവര്‍ ഇടയ്ക്ക് ഒന്നു കൂടുന്നു എന്നുള്ളതു തന്നെ സന്തോഷകരവും വളരെ നല്ല ക്രീയാത്മകമായ മാറ്റങ്ങള്‍ ബ്ലോഗ് ലോകത്ത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Mubarak Merchant said...

ഗുഡ്ഡ് മക്കളേ ഗുഡ്ഡ്.
ഇഞ്ഞീം മീറ്റണങ്കെട്ടാ ഇതുപോലെ.

Visala Manaskan said...

റിപ്പോര്‍ട്ട് അടിപൊളി!

ഞാന്‍ ഇവിടെ യുയെയി മീറ്റ് നടക്കുമ്പോള്‍ വിചാരിക്കാറുണ്ട്. ഒരു റിപ്പോര്‍ട്ടുണ്ടാക്കി പൂശണം എന്ന്. പക്ഷെ, നടക്കാറില്ല. അത് പറഞ്ഞിട്ടുള്ളവര്‍ തന്നെ ചെയ്യട്ടെ എന്ന് വിചാരിച്ചൊഴിവാക്കും. ഉണ്ടാക്കുകയാണെങ്കില്‍ ദേ ഇങ്ങനെയുണ്ടാക്കണം, അല്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാ ബെറ്റര്‍.

മീറ്റില്‍ എനിക്ക് ചുറ്റും വീശുന്ന കാറ്റിനെ പറ്റി പറഞ്ഞ‍ ആ സ്‌നേഹത്തിന് നന്ദിയുണ്ട്. അതെ അത് ഭയങ്കരമായ കാറ്റ് തന്നെ!

Peelikkutty!!!!! said...

കഷ്ടപ്പെട്ടു പഠിച്ച കഥാപ്രസംഗംഅവതരിപ്പിക്കാന്‍ ആവശ്യമായ തത്ത പച്ച പാവാടയും ചുവപ്പു റിബണും കമ്മറ്റി ഭാരാവാഹികള്‍ സംഘടിപ്പിച്ചില്ലാലോ രാധേ!

Kiranz..!! said...

തകര്‍പ്പന്‍ റിപ്പോര്‍ട്ട് ശ്രീജിത്തേ :) കലക്കി.എല്ലാംകൊണ്ടും ഒരുഗ്രന്‍ മീറ്റായിരുന്നു അത്.എല്ലാവരേം പരിചയപ്പെടാന്‍ തന്നെ കഴിഞ്ഞത് വലിയ കാര്യം തന്നെ.!!